Monday, November 19, 2012

ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോൾ.

ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു റിമോട്ട് കണ്ട്രോൾ നിർമ്മിക്കാൻ എളുപ്പവഴി നോക്കാം. നിലവിൽ ലഭ്യമായ സർക്യൂട്ടുകളെല്ലാം അതീവ സങ്കീർണ്ണമായ ബോർഡുകൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ബ്ലൂട്ടൂത്ത് മോഡ്യൂൾ, ഇന്റർഫേസുകൾ തുടങ്ങി നിരവധി ഘടങ്ങൾ, സാധാരണക്കാർക്കോ തുടക്കക്കാർക്കോ പെട്ടന്ന് ചെയ്യാൻ സാധിക്കാത്തവണ്ണമാണവ എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.  എത്രയും ലളിതമായി, സർവ്വ സാധാരണമായി ലഭിക്കുന്ന വിവിധ ഘടങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന ഒരു പ്രോജക്റ്റ് നോക്കാം.

1. മൊബൈൽ ഫോൺ:
നാം എല്ലാവരും ഉപയോഗിക്കുന്ന മൊബൈൽ ഫോൺ തന്നെയാണ് ഒന്നാമത്തെ ഘടകം. ഇതിലെ കീ പാട് പ്രസ് പുറപ്പെടുവിക്കുന്ന DTMF ടോൺ, ട്രാൻസ്മിഷൻ നടത്താനായി ഇതിലെ തന്നെ ബ്ലൂടൂത്ത് ട്രാസ്മിറ്റർ എനിവയാണ് ഈ റിമോട്ടിനായി  ഉപയോഗപ്പെടുത്തുന്നത്.

2. ബ്ലൂടൂത്ത് ഹെഡ് സെറ്റ്:
മൊബൈൽ ഫോണിനായി ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഹെഡ് സെറ്റ് ആണ് ഡി ടി എം എഫ് റിസീവറായി ഉപയോഗിക്കുന്നത്. ഇതിലെ ഹെഡ്ഫോൺ ലീഡുകൾ ടാപ്പ് ചെയ്ത് ഡീ കോഡറിലേക്ക് കണക്റ്റ് ചെയ്യുന്നു.

3. ഡീ കോഡർ:
ഇലക്റ്റ്രോണിക്സ് ഫോർ യു പബ്ലിഷ് ചെയ്ത് ടെലി റിമോട്ട് കണ്ടോളർ പ്രോജക്റ്റിലെ സർക്യൂട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്, ചെറിയ മാറ്റങ്ങളോടെ.

താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

സർക്യൂട്ട്:

ടെലിഫോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു സർക്യൂട്ടാണിത്. ഇതിൽ മാറ്റങ്ങൾ ആവശ്യമാണ്.
1. RL1 ന്റെ കണക്ഷൻ സ്വിച്ചു ചെയ്യാനായി ഉപയോഗിക്കാം. .
2. R1, R2, R3 ഒഴിവാക്കുക.
3. ഡീകോഡറിനു റെഗുലേറ്റഡ് 5 V സപ്ലേ നൽകുന്നതാകും ഉചിതം. അതിനായി ചിത്രത്തിലെ RL2 റിലേക്കും IC 5 ന്റെ 14 ആം പിന്നിനും ഇടയിൽ 7805 റെഗുലേറ്റർ ഐ സി ഉപയോഗിക്കുക. 
4. മെയിൻ സപ്ലേ വോൾട്ടേജ് 12 ആക്കുക.
5. ബ്ലൂ ടൂത്ത് ഹെഡ് സെറ്റിന്റെ ഗ്രൗണ്ട് ഇതിലെ ഗ്രൗണ്ടിലേക്കും, ഓഡിയോ ഔട്ട് കപ്പാസിറ്റർ C1 ലേക്കും കണക്റ്റ് ചെയ്യുക.
6. മൊബൈലിന്റെ കീ പാട് ടോൺ മീഡിയം എങ്കിലും സെറ്റ് ചെയ്യുക.

ബ്ലൂ ടൂത്ത് പെയർ ചെയ്യുക.
1 മുതൽ 0 വരെ ഉള്ള കീ കൾ ഉപയോഗിച്ച് 10 റിലേകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.

Tuesday, January 26, 2010

ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക

ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന ഉപകരണത്തെപറ്റി പതിവുകാഴ്ചകളില്‍ ഒരു പോസ്റ്റിട്ടിരുന്നു. അടുത്തിടെ പ്രചാരം നേടിയ ഒരു ഉപകരണം എന്ന നിലയില്‍ ആ വിഷയത്തില്‍ താത്പര്യമുള്ള ധാരാളം സന്ദര്‍ശകരും ഉണ്ടായിരുന്നു. ബ്ലോഗിനു പുറത്തും പല സുഹൃത്തുക്കളും ഇതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാക്കാന്‍ പറ്റിയ ഒരു പ്രവര്‍ത്തന മാതൃക , 12 വോള്‍ട്ട് ഡി.സി യില്‍ പ്രവര്‍ത്തിക്കുന്നത് ഉണ്ടാക്കിയതിന്റെ വിശദാംശങ്ങള്‍ കാണുക.

ഇത് ഒരു സര്‍വ്വ സാധാരണമായ ഓസിലേറ്റര്‍ സര്‍ക്യൂട്ടാണ്. പുഷ് പുള്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രാന്‍സിസ്റ്ററുകളും ചില ഘടകങ്ങളും ചേര്‍ന്നതാണീ സര്‍ക്യൂട്ട്. ചിത്രം നോക്കിയാല്‍ തന്നെ പ്രവര്‍ത്തനം വ്യക്തമാവുന്നത്ര ലളിതം. ഏകദേശം 20 കിലോ ഹെര്‍ഡില്‍ പ്രവത്തിക്കുന്ന ഓസിലേറ്റര്‍ 15 വോള്‍ട്ട് ഔട്ട്പുട്ടാണ് നല്‍കുന്നത്. ഇതിനു മാച്ച് ചെയ്യുന്ന വിധത്തിലൊരു കോയില്‍ ഘടിപ്പിച്ചാല്‍ ഇതൊരു ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രവര്‍ത്തന മാതൃകയായി.

വളരെ കുറച്ച് ഘടകങ്ങള്‍, ട്രാന്‍സ്ഫോര്‍മര്‍ വൈന്റിങ് വിശദാംശങ്ങള്‍ ചിത്രത്തില്‍ തന്നെ കാണാം. ഇമ്പടന്‍സ് മാച്ചിങിനും കോയിലിന്റെ റസൊണന്‍സിനുമായി കപ്പാസിറ്ററുകള്‍ ഉപയോഗിച്ചിരിക്കുന്നു.

ഘടകങ്ങള്‍:
1. ട്രാന്‍സിസ്റ്റര്‍ : 2N 3055 - 2
2. ബയാസ് റസിസ്റ്റര്‍ : 470 ഓംസ് 1/2 വാട്ട് - 1(സര്‍ക്യൂട്ടില്‍ ഇത് 120 എന്ന് കാണിച്ചിട്ടുണ്ട്)
3. ഇലക്രോലിറ്റിക് കപ്പാസിറ്റര്‍ : 2200 MFD 250 V - 1
4.ട്രാന്‍സ്ഫോര്‍മര്‍ : 10 mm X 14 mm കോര്‍ ഏരിയയും‍ 20 mm നീളവുമുള്ള E - I ഫെറൈറ്റ് കോര്‍. (എസ്.എം.പി എസ് സ്ക്രാപ്പില്‍ നിന്നുള്ളതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
5. ഇമ്പടന്‍സ് മാച്ചിങ് കപ്പാസിറ്റര്‍: 0.47 mfd 100 V -1
6. റസോണന്‍സ് കപ്പാസിറ്റര്‍ : 0.22 mfd 100 V - 1
7. 3055 നുള്ള ഹീറ്റ് സിങ്ക് : 1

നിര്‍മ്മാണം:
ഒരു ജനറല്‍ പര്‍പ്പസ് ബോര്‍ഡില്‍ നിര്‍മ്മിക്കാവുന്ന ഘടങ്ങള്‍ മാത്രമേ ഇതിലുള്ളൂ. പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കാന്‍, നിര്‍ദ്ദിഷ്ട അളവിലുള്ള ബോബിനില്‍ 23 ഗേജ് കമ്പി 14 ചുറ്റുകള്‍ , ഏഴാമത്തെ ചുറ്റ് ടാപ്പ് ചെയ്തത് ആവശ്യമാണ്. ഫീഡ് ബാക്ക് ചുറ്റ് ഇടുമ്പോള്‍ ശ്രദ്ധിക്കണ്ട സംഗതി എന്തെന്നാല്‍ പ്രൈമറി ചുറ്റുകള്‍ക്ക് എതിര്‍ ദിശയില്‍ വേണം ചുറ്റുകള്‍ വരേണ്ടത്, 28 ഗേജ് 3 ചുറ്റുകളാണ് ഫീഡ് ബാക്ക്. ഓരോ ഘട്ടവും പൂര്‍ത്തിയാവുന്ന മുറക്ക് ഇന്‍സുലേഷന്‍ ചുറ്റി വേണം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്. സെക്കന്ററി വൈന്‍ഡിങിന് ദിശ പ്രസക്തമല്ല, 22 ഗേജ് കമ്പി 8 ചുറ്റുകള്‍.


ഇത് കോയില്‍. 28 ഗേജ് കമ്പി അഞ്ച് എണ്ണം പാരലലായി 8 ചുറ്റ്, വ്യാസം 15 സെ.മീ. കാന്തിക ഫ്ലക്സ് കേന്ദ്രീകരിക്കാനായി രണ്ട് ഫെറൈറ്റ് കോറുകള്‍ വച്ചിരിക്കുന്നു, ട്രാന്‍സ്ഫോര്‍മറിനുള്ള അതേ കോര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.



ഇത് ബോര്‍ഡ്, ട്രാന്‍സിസ്റ്റര്‍ ഹീറ്റ് സിങ്കില്‍ മൌണ്ട് ചെയ്തത് കാണാം, അത്ര കാര്യമായി ചൂടാവുന്നതായി കണ്ടില്ല.



പണി പൂര്‍ത്തിയായി ഭംഗിയായ് മൌണ്ട് ചെയ്തിരിക്കുന്ന മോഡല്‍.

ടെസ്റ്റിങ്:
എല്ലാ ഘടങ്ങളും ഇണക്കിക്കഴിഞ്ഞാല്‍ ഓസിലേറ്റര്‍ പ്രവത്തിക്കാനാരംഭിക്കേണ്ടതാണ്. സെക്കന്ററിയില്‍ മള്‍ട്ടീ മീറ്റര്‍ വച്ച് വോള്‍ട്ടേജ് അളക്കാവുന്നതാണ്. ലോഡില്ലാത്ത അവസ്ഥയില്‍ 50 വോള്‍ട്ട് വരെ മള്‍ട്ടീമീറ്റര്‍ രേഖപ്പെടുത്തിയേക്കാം. ഹീറ്റര്‍ ആയി ഉപയോഗിക്കുന്ന കമ്പിച്ചുറ്റ് ഘടിപ്പിച്ചാല്‍ ഇത് 15 വോള്‍ട്ടിലേക്ക് താഴും. തുടര്‍ന്ന് ഉപകരണം എത്ര കരണ്ട് എടുക്കുന്നു എന്ന് അളക്കുക, ലോഡില്ലാതെ പരമാവധി 150 മുതല്‍ 200 മില്ലി ആമ്പിയര്‍ വരെ കരണ്ട് എടുക്കുന്നതായാണ് കണ്ടത്, അതില്‍ കൂടുതല്‍ വരികയാണെങ്കില്‍ ബയാസ് റസിസ്റ്റര്‍ കൂട്ടി പരീക്ഷണം ആവര്‍ത്തിക്കുക.
ഒരു ചെറിയ സ്റ്റീല്‍ പാത്രം, കോയിലിനും മുകളില്‍ വച്ച് പവര്‍ കൊടുത്താല്‍ പാത്രം ചൂടാവുന്നത് കാണാം.
വീണ്ടും കരണ്ട് അളക്കുക, ഇത് 1.00 മുതല്‍ 1.2ആമ്പിയര്‍ വരെ വരാം, വന്നില്ലെങ്കില്‍ ബയാസ് റസിസ്റ്റര്‍ കുറച്ചു നോക്കുക.ഇപ്രകാരം ടെസ്റ്റ് ചെയ്താണ് ഇവിടെ 470 ഓംസ് എന്ന് എത്തിച്ചേര്‍ന്നത്. സ്റ്റീലിനു പകരം അലൂമിനിയം ഉപയോഗിക്കുകയോ, പ്രവര്‍ത്തിക്കുന്ന കോയിലിനു മുകളില്‍ കൈ വച്ച് നോക്കുകയോ ചെയ്താല്‍ ചൂടാവുകയുമില്ല. സ്കൂള്‍ തലത്തിലും മറ്റും ഇന്‍ഡക്ഷന്‍ ഹീറ്റിങിനെ പറ്റി പഠിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.

കുറിപ്പ്:
വെറും 1.2 ആമ്പിയര്‍ കരണ്ട് എടുക്കുന്ന ഈ ഉപകരണം ഒരു പ്രവര്‍ത്തന മാതൃക മാത്രമാണ്, വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാനാവില്ല.

Friday, January 22, 2010

12 V ലാപ് ടോപ് ചാര്‍ജര്‍

കമ്പ്യൂട്ടര്‍ പവര്‍ സപ്ലേ പുനരുപയോഗം ചെയ്യുന്ന പ്രോജക്റ്റുകള്‍ തുടരുകയാണ്.
പവര്‍ സപ്ലേയെക്കുറിച്ച് ഒരു ലഘു സൂചന ഈ പോസ്റ്റില്‍ നല്‍കിയിരുന്നത് ഓര്‍മ്മിക്കുമല്ലോ. Tl 494 ഐ.സി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു പള്‍സ് വിഡ്ത് മോഡുലേറ്ററും, അതുപയോഗിച്ച് ഡ്രൈവ് ചെയ്യപ്പെടുന്ന ഒരു ഫെറൈറ്റ് കോര്‍ ട്രാന്‍സ്ഫോര്‍മറുമാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഇതിനു സമാനമായ ഘടകങ്ങള്‍ തന്നെയാണ് ഏതൊരു ഡിസി റ്റു ഡിസി ഇന്‍വേര്‍ട്ടറുകളിലും ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ പവര്‍സപ്ലേ യില്‍ നിന്നും ശേഖരിച്ച ചില ഘടകങ്ങളും , ഏതാനും പുറം ഘടകങ്ങളും ഉപയോഗിച്ച് 18 മുതല്‍ 35 വോള്‍ട്ട് വരെ നല്‍കാന്‍ ശേഷിയുള്ള പവര്‍ സപ്ലേ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്യൂട്ട് താഴെക്കൊടുക്കുന്നു. ഒറിജിനല്‍ ലിങ്ക് ഇവിടെ. പണി പൂര്‍ത്തീകരിച്ച ഒരു ബോ‍ര്‍ഡ് പവര്‍ സപ്ലേ കേസില്‍ തന്നെ വച്ചിരിക്കുന്നതിന്റെ ചിത്രമാണ് ഇടതു വശത്തുകാണുന്നത്.


ഒരു ഡുവല്‍ പവര്‍ സപ്ലേ സര്‍ക്യൂട്ടാണത്.അതിലെ + മാത്രം നമുക്ക് ആവശ്യം വരുന്നുള്ളൂ, അതിനനുസരിച്ച് സര്ക്യൂട്ട് മാറ്റിയത് കാണുക. ഹൈ ഫ്രീക്വന്‍സി റിപ്പിള്‍സ് ഒഴിവാക്കാന്‍ ഒരു ഇന്‍ഡക്റ്ററും ഉപയോഗിച്ചിരിക്കുന്നു.35 വോള്‍ട്ട് ഡുവല്‍ പവര്‍ സപ്ലേ ആയി വരക്കപ്പെട്ടിരിക്കുന്ന ഈ സര്‍ക്യൂട്ടില്‍ വരുത്തിയ പ്രധാന മാറ്റം പിന്‍ നമ്പര്‍ 1 ലേക്കുള്ള ഫീഡ് ബാക്കിലാണ്. ഈ ഫീഡ് ബാക്ക് വ്യത്യാസപ്പെടുത്തി ഔട്ട്പുട്ട് വോള്‍ട്ടേജ് വ്യത്യാസം വരുത്താവുന്നതാണ്. ഒപ്പം P1 എന്നു മാര്‍ക്ക് ചെയ്ത പ്രീസെറ്റും.

നിര്‍മ്മാണം:
ഔട്ട്പുട്ട് ട്രാന്‍സിസ്റ്റര്‍ കത്തിപ്പോയ കമ്പ്യൂട്ടര്‍ എസ്.എം.പി എസ് ഒരെണ്ണം തപ്പിയെടുക്കയായിരുന്നു ആദ്യ ഘട്ടം. കാരണം, കാര്യമായ ഘടകങ്ങളൊന്നും നഷ്ടപ്പെടുത്തേണ്ടി വരുന്നതേ ഇല്ല എന്നതു തന്നെ. പ്രസ്തുത ബോര്‍ഡില്‍ നിന്നും 494 ഐസി ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഡീസോള്‍ഡര്‍ ചെയ്തെടുക്കുക എന്നതാണ് അടുത്ത ഘട്ടം. ഈ ബോര്‍ഡിലെ ഓസിലേറ്റര്‍ ഭാഗം ഏതാണ്ട് അതേപോലെ തന്നെ നമുക്ക് ഉപയോഗിക്കാനാവും. സര്‍ക്യൂട്ടില്‍ കാണിച്ചിരിക്കുന്ന വിധത്തില്‍ ഓസിലേറ്റര്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം മുതല്‍ ചെറിയ തോതിലുള്ള വ്യത്യാസങ്ങള്‍ വരുത്തി മാത്രമേ മുന്നോട്ട് നീങ്ങാനാവുകയുള്ളൂ. ഇതിനായി ട്രാന്‍സ്ഫോര്‍മറും റെക്റ്റിഫയര്‍ ഡയോഡുകളുമായുള്ള ട്രാക്കുകള്‍ എല്ലാം തന്നെ മുറിക്കുക എന്നുള്ളതാണ് പ്രധാനം.

ഡയോഡ് ഘടിപ്പിച്ചിരുന്ന സ്ഥാനത്താണ് പവര്‍ മോസ്ഫെറ്റ് സര്‍ക്യൂട്ടിന്റെ ഒരു പകുതി‍ വരുനത്. രണ്ടാം പകുതി,‍ ബോര്‍ഡിലെ ഒറിജിനല്‍ ഡ്രൈവര്‍ മോസ്ഫെറ്റിറ്റെ സ്ഥാനത്തും ഘടിപ്പിക്കാവുന്നതാണ്.

പവര്‍ സപ്ലേ ബോര്‍ഡില്‍ ഓസിലേറ്റര്‍ ഐസിയുടെ ഔട്ട്പുട്ട് C935 എന്ന എന്‍.പി.എന്‍ ട്രാന്‍സിസ്റ്ററാണ് ട്രാന്‍സ്ഫോര്‍മറിനെ ഡ്രൈവ് ചെയ്യിക്കുന്നത്. ഇവിടെ നമുക്ക് സര്‍ക്യൂട്ടിലെ ചെറിയൊരു മാറ്റം വരുത്തുകയും, ഐസിക്കുള്ളിലെ ഔട്ട്പുട്ട് ട്രാന്‍സിസ്റ്റര്‍ കോമണ്‍ എമിറ്റര്‍ ആയി വയര്‍ ചെയ്തിരിക്കുന്ന ട്രാക്കുകള്‍ മാറ്റി എമിറ്റര്‍ ഫോളോവറാക്കുകയും ചെയ്യേണ്ടതുണ്ട്. പിന്‍ നമ്പര്‍ 9,10 എന്നിവ ഗ്രൌണ്ട് ചെയ്തിട്ടുള്ളത്, കട്ട് ചെയ്ത് മാറ്റണം. കൂടാതെ BC157 പി എന്‍ പി ട്രാസ്ന്‍സിസ്റ്റര്‍ ഉപയോഗിക്കാനായി വേണ്ട മാറ്റവും വരുത്തേണ്ടതുണ്ട്. അല്പം ക്ഷമയോടെ ചെയ്യേണ്ട ജോലികളാണിത്.



ട്രാന്‍സ്ഫോര്‍മറിന്റെ 12 വോള്‍ട്ട് സെക്ഷന്‍ പ്രൈമറി ആയി ഉപയോഗിക്കുവാനാണ് നാം ഉദ്ദേശിക്കുന്നത്. സെന്റര്‍ ടാപ്പില്‍ വയര്‍ ചെയ്തെടുത്ത ഒറിജിനല്‍ പ്രൈമറി അതോടെ സെക്കന്ററിയാവുകയും ചെയ്യും. സാധാരണ ഗതിയില്‍ സെന്റര്‍ ടാപ്പ് ഉണ്ടാവില്ല. എന്നാല്‍ മുറിച്ചു മാറ്റിയ ഒരു പിന്നില്‍ സോള്‍ഡര്‍ ചെയ്യപ്പെട്ട രീതിയില്‍ ഒരു ജോയന്റ് കാണാനാവുന്നതാണ്. ചുറ്റുകളുടെ അകത്തും പുറത്തുമായി വരുന്ന രണ്ട് സെറ്റ് വൈന്‍ഡിങുകളുടെ ജോയന്റാണത്. അവിടെ‍ നിന്നും വയര്‍ ഉപയോഗിച്ച് സെന്റര്‍ ടാപ്പ് ചെയ്യാം. പവര്‍ മോസ്ഫെറ്റുകള്‍, സാധാരണമായി ഉപയോഗിക്കുന്ന IRFZ 44 ആണ് ഉപയോഗിച്ചിരിക്കുന്നത്. കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെങ്കിലും ഭാരം കുറഞ്ഞ ചെറിയ അലുമിനിയം ഹീറ്റ് സിങ്കിനെ തണുപ്പിക്കാന്‍ ഫാന്‍ ഉപയോഗിക്കേണ്ടി വന്നു. ഡാറ്റാഷീറ്റ പ്രകാരമുള്ള ഹീറ്റ് സിങ്ക് ഉപയോഗിക്കുന്ന പക്ഷം ഫാന്‍ ആവശ്യമുണ്ടാവില്ല.
എസ്.എം.പി എസില്‍ നിന്നും തന്നെ ഊരിയെടുത്ത സ്കോട്ട്കീ ഡയോഡുകള്‍ തന്നെയാണ് ഇവിടെയും റക്റ്റിഫയറുകളായി ഉപയോഗിക്കുക
.



ഇത് പണി പൂര്‍ത്തിയായ ബോര്‍ഡ്.


പണി പൂര്‍ത്തിയായ ബോര്‍ഡിന്റെ അടിഭാഗം. ഏതാനും ചില വയറുകള്‍ കൂടുതലായി ഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്


വോള്‍ട്ടേജ് ടെസ്റ്റ് , 24 വോള്‍ട്ട് സെറ്റ് ചെയ്ത് , 12 വോള്‍ട്ട് 25 വാട്ട്സ് രണ്ട് ഓട്ടോമൊബൈല്‍ ബള്‍ബ് സീരീസ് ചെയ്തത് ലോഡായി ഉപയോഗിച്ചു. വോള്‍ട്ടേജ് ഡ്രോപ്പ് വന്നിട്ടുണ്ട്, ഫീഡ് ബാക്ക് അഡ്ജസ്റ്റ് ചെയ്റ്റ് അത് ശരിയാക്കാനാവും


1.48 ആമ്പിയര്‍ ലോഡ് എടുക്കുന്നുണ്ട്.

കുറിപ്പ്:
ഒരു ജനറല്‍ പര്‍പ്പസ് പിസിബിയില്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും പവര്‍ സപ്കേ ബോര്‍ഡ് തന്നെ ഉപയോഗിച്ച് ചെയ്യണമെന്ന് നിര്‍ബന്ധ ബുദ്ധിയാല്‍ അതേ ബോര്‍ഡ് തന്നെ ഉപയോഗിക്കുകയാണുണ്ടായത്. ടാക്കുകളില്‍ ചെറുതല്ലാ‍ത്ത കൈവേലകള്‍ ചെയ്യേണ്ടതുണ്ടെങ്കിലും കൂടുതല്‍ സൌകര്യപ്രദം ഈ മാര്‍ഗ്ഗം തന്നെയാണ്. ഈ സര്‍ക്യൂട്ടില്‍ തന്നെ ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ പോലെയുള്ള സംരക്ഷണങ്ങള്‍ ഇല്ല.
കാറില്‍ ആവശ്യമായി വരുന്ന ഏതു ഉപയോഗത്തിനിണങ്ങുന്ന വിധത്തിലും ഈ സര്‍ക്യൂട്ട് മോഡിഫൈ ചെയ്യാവുന്നതാണ്.

Friday, January 8, 2010

എല്‍.ഇ.ഡി വിളക്ക്

വീട്ടാവശ്യത്തിനായി ഒരു എല്‍.ഇ.ഡി വിളക്ക് നിര്‍മ്മിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ പോസ്റ്റുന്നു.
230 വോള്‍ട്ട് ലൈന്‍ കരണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നവിധം രൂപകല്‍പ്പന ചെയ്യാമെന്ന ധാരണയിലാണ് ശ്രമം ആരംഭിച്ചത്. എല്‍.ഇ.ഡിയെപ്പറ്റി മുമ്പിട്ടൊരുപോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ചിലവ് കുറഞ്ഞ രീതിയില്‍ ഇവ നിര്‍മ്മിക്കുന്നതിനെപ്പറ്റിയും ഉപയോഗിക്കാവുന്ന സര്‍ക്യൂട്ടുകളെപ്പറ്റിയും ഗൌരവമായി തന്നെ ചര്‍ച്ച നടന്നിരുന്നു. അതില്‍ വന്ന നിദ്ദേശങ്ങളും ഗൂഗിള്‍ സേര്‍ച്ചും നല്‍കിയ വിവരമനുസരിച്ച് കപ്പാസിറ്റര്‍ ഉപയോഗിച്ച് 230 വോള്‍ട്ടില്‍ ഉപയോഗിക്കുന്ന സര്‍ക്യൂട്ട് പരീക്ഷിക്കുകയാണ് ചെയ്തത്.


ആദ്യമായി സൌകര്യപ്രദമായൊരു കേസ് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നു. കേടായ സി.എഫ്.എല്‍ ലാമ്പുകളുടെ കേസ് നല്ലോരു സാദ്ധ്യതയാണെന്ന് ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. സി.എഫ്.എല്‍ ട്യൂബ് ഊരിമാറ്റിയാല്‍ ലഭിക്കുന്ന അടപ്പിലെ നാലു തുളകളിലായി 12 എല്‍.ഇ.ഡികള്‍ പിടിപ്പിക്കാനായി. ഒരു ചെറിയ ജനറല്‍ പര്‍പ്പസ് ബോഡിലായി ഇവ സോള്‍ഡര്‍ ചെയ്യുകയാണെങ്കില്‍ നല്ലൊരു എല്‍.ഇ.ഡി ക്ലസ്റ്ററായി ഇതിനെ ഉപയോഗിക്കാം. ഉപഗോഗിക്കേണ്ട സര്‍ക്യൂട്ടുകള്‍ക്കനുസരിച്ച് എല്‍.ഇ.ഡികള്‍ ശ്രേണിയായോ സമാന്തരമായോ, രണ്ടും ഒരുമിച്ചോ ചെയ്യേണ്ടി വരും. ലെന്‍സ് ഇല്ലാത്ത തരം ചെറിയ ചൈനീസ് എല്‍.ഇ.ഡികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 10 വാട്ട് സി.എഫ് എല്‍ കേസില്‍ 12 മുതല്‍ 20 എണ്ണം വരെ ഉറപ്പിക്കാം.

സര്‍ക്യൂട്ട് വളരെ ലളിതമാണ്. എസി ലൈനില്‍ സീരീസായി ഘടിപ്പിച്ച ഒരു കപ്പാസിറ്ററും അതിന്റെ ഔട്ട്പുട്ട് ഡി.സി ആക്കാനുള്ള ഒരു ഒരു ഡയോഡ് ബ്രിഡ്ജ്, ഒരു ഫില്‍റ്റര്‍ കപ്പസിറ്റര്‍, ഇത്രയുമായാല്‍ കാര്യങ്ങള്‍ നടക്കും. ഈ സര്‍ക്യൂട്ട് ഇലക്ട്രോണിക്സ് ഫോര്‍ യു മാഗസിന്‍ പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക് ഇതാ. ഒരു ജെനറല്‍ പര്‍പ്പസ് പിസിബിയുടെ കഷണത്തില്‍ വളരെ ലാഘവത്തില്‍ തന്നെ ഇത് നിര്‍മ്മിക്കാവുന്നതാണ്. ബോഡ് സി.എഫ്.എല്‍ കേസില്‍ ഒതുങ്ങുന്നതാവണം എന്നു മാത്രം. 12 എല്‍.ഇ.ഡികള്‍ ശ്രേണിയായി ഘപ്പിപ്പിക്കുകയും അത് ബോഡിലെ ഡി.സി ഔട്ട്പുട്ടില്‍ ഘടിപ്പിക്കുകയും ചെയ്താല്‍ ലൈറ്റ് തയ്യാര്‍.


ഇത് ടെസ്റ്റിങ് ആണ്. 230 വോള്‍ട്ടില്‍ 50 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകുന്നതായി കാണാം. അതായത് 230 X .050 = 11.50 വാട്ട് കരണ്ട് ഉപയോഗിക്കുന്നതായി കാണക്കാക്കാം (ഏകദേശം). 12 എല്‍.ഇ.ഡി സീരീസായി ഘപ്പിപ്പിച്ചപ്പോള്‍ രണ്ട് അറ്റങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം 03 X 12 = 36 വോള്‍ട്ട് എന്നു കണക്കാക്കിയാല്‍ എല്‍.ഇ.ഡിയില്‍ ലഭിക്കുന്ന ഫലപ്രദമായ ഊര്‍ജ്ജ ഉപയോഗം 36 X .050 = 1.8 വാട്ട്. അതായാത് എഫിഷ്യന്‍സി 20 ശതമാനം. ഇതില്‍ തന്നെ എല്‍.ഇ.ഡിയുടെ ക്ഷമത കൂടി കണക്കാക്കിയാല്‍ ഫലപ്രദമായ വെളിച്ചം നല്‍കുന്നത് ഇതിലും കുറവായിരിക്കും. (ഈ കണക്കില്‍ ഒരു തിരുത്ത് ,മണിസാറിന്റെ കമന്റ് പ്രകാരം. മുകളില്‍ വാട്ട് എന്ന് പരാമര്‍ശിച്ചിരിക്കുന്നത് വോള്‍ട്ട് ആമ്പിയര്‍ ആണ് (VA). എ സി സര്‍ക്യൂട്ടുകളില്‍ പവര്‍ ഫാക്റ്റര്‍ കൂടി കണക്കിലെടുത്താല്‍ വാട്ട് = VA x pf. ആയതിനാല്‍ ഇത്രയധികം നഷ്ടമുണ്ടാവില്ലെന്ന് ഒരു അപ്ഡേറ്റ് ചേര്‍ത്തുവായിക്കുക).

സര്‍ക്യൂട്ട് പ്രവര്‍ത്തനം:

ഒരു എസി ലൈനില്‍ കപ്പാസിറ്റര്‍ ഏര്‍പ്പെടുത്തുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംഗ്രഹിക്കാന്‍ ഈ ഗ്രാഫ് ഉപയോഗപ്പെടുമെന്ന് കരുതുന്നു. ലൈന്‍ വോള്‍ട്ടേജ് ഒഴുക്കിനെ സൂചിപ്പിക്കാന്‍ നീല നിറവും , കരണ്ടിനെ സൂചിപ്പിക്കാന്‍ ചുവപ്പ് നിറവും ഉപയോഗിച്ചിരിക്കുന്നത് കാണുക. കപ്പാസിറ്ററിന്റെ പ്രവര്‍ത്തന ഫലമായി കരണ്ട് ഒഴുക്കില്‍ ലീഡ് വരികയും വോള്‍ട്ടേജിന്റ് ഗ്രാഫിന്റെ മുന്നിലായാണ് കരണ്ട് ഗ്രാഫ് പോകുന്നതെന്നും ശ്രദ്ധിക്കുക. ഇവ രണ്ടിന്റേയും ആകെത്തുകയായി ലൈനില്‍ ലഭിക്കുന്ന ആകെ ഫലം സൂചിപ്പിക്കാന്‍ പച്ച നിറത്തിലുള്ള ഗ്രാഫ് സഹായിക്കും. ഈ പ്രതിഭാസമാണ് ലൈന്‍ റിയാക്റ്റന്‍സായി നമുക്ക് ലഭിക്കുന്നത്.


റിയാക്റ്റന്‍സ് കാണാനുള്ള സമവാക്യം കൊടുത്തിരിക്കുന്നു, f ഫ്രീക്വസിയും C കപ്പാസിറ്ററിന്റ് മൂല്യവും (ഫാരഡില്‍) അകുന്നു. ഇതുപ്രകാരം നമുക്ക് ആവശ്യമായ കരണ്ട് ലഭിക്കാന്‍ ആവശ്യമായ കപ്പാസിറ്റര്‍ ഉപയോഗിക്കുക. ഇവിടെ 50 മില്ലി ആമ്പിയര്‍ കരണ്ട് ലഭിക്കാന്‍ 1.0 മൈക്രോ ഫാരഡ് കപ്പാസിറ്ററാണ് ഉപയോഗിച്ചിരിക്കുന്നത്.
ദോഷ വശങ്ങള്‍:
ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഈ സര്‍ക്യൂട്ടിന് പറയാനുള്ളതെന്നതിനാലാണ് ഗ്രാഫും ഫോര്‍മുലയും പ്രത്യേകം എടുത്തു പറഞ്ഞത്. ഗ്രാഫ് നോക്കുക, സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കപ്പാസിറ്റര്‍ പൂര്‍ണ്ണമായും ഡിസ്ചാര്‍ജ് ആയ അവസ്ഥയില്‍ ലൈന്‍ വോള്‍ട്ടേജ് പൂജ്യത്തില്‍ നിന്നും ആരംഭിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ഗ്രാഫും അതിനനുസരിച്ച സര്‍ക്യൂട്ടും ആണിത്. എന്നാല്‍ ലൈന്‍ കരണ്ട് 230ഇല്‍ നില്‍ക്കുന്ന സമയത്ത് സ്വിച്ചോണ്‍ ചെയ്യുകയാണെങ്കില്‍ വളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും ഉയര്‍ന്ന കരണ്ട് സര്‍ക്യൂട്ടില്‍ വരാന്‍ ഇടയാകും. ഇത് ഉപകരണത്തിന്റെ ആയുസ്സിനെ കുറക്കും. വളരെ കുറഞ്ഞ കരണ്ട് 5-10 മില്ലി ആമ്പിയര്‍ കരണ്ട് (ഇന്‍ഡിക്കേറ്റര്‍ എല്‍.ഇ.ഡി)ഉപയോഗിക്കുന്ന അവസരത്തില്‍ ഇത് കുഴപ്പങ്ങള്‍ ഉണ്ടാക്കാനിടയില്ലെങ്കിലും കരണ്ട് കൂടുതലായി ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ (ഉദാ : ബ്രൈറ്റ് എല്‍ ഇല്‍ ഡി) ഇത് ഗുരുതരമായ ഒരു പ്രശ്നമായി വരുന്നു. ഉദാഹരണമായി ആകെ 100 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകണമെങ്കില്‍ 2.2 മൈക്രോഫാരഡ് കപ്പാസിറ്റര്‍ ഉപയോഗിക്കേണ്ടി വരും (ഫോര്‍മുല പ്രകാരം). ഇത് 100-200 വാട്ട് എസി മോട്ടോറില്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ട്ട് / റണ്‍ കപ്പാസിറ്റര്‍ ആണെന്ന് ഓര്‍ക്കുക.
നിരീക്ഷണം:
ബ്രൈറ്റ് എല്‍.ഇ.ഡി വിളക്കുകള്‍ നിര്‍മ്മിക്കാന്‍ റിയാക്റ്റന്‍സ് സര്‍ക്യൂട്ട് ഉപയോഗപ്രദമല്ല. എമര്‍ജസി വിളക്കുകള്‍ , ടോര്‍ച്ചുകള്‍ തുടങ്ങിയവയിലെ ബാറ്ററി ചാര്‍ജര്‍ പോലെയുള്ള ഉപയോഗങ്ങള്‍ക്ക് ഇവ ഉപയോഗിക്കാം, ഉപയോഗിച്ചു വരുന്നു.
എസ്.എം.പി.എസുകള്‍:


മൊബൈല്‍ ചാര്‍ജറിലും മറ്റും ഉപയോഗിക്കുന്ന ബേസിക് പവര്‍ സപ്ലേ ആണ് ഉപയോഗിച്ചത്. സര്‍ക്യൂട്ടില്‍ വന്നിരുന്ന MJE 13001 ട്രാന്‍സിസ്റ്ററിനു പകരം 13003 ഉം, ട്രാന്‍സ്ഫോര്‍മറിനു പകരം കമ്പ്യൂട്ടര്‍ പവര്‍ സപ്ലേയില്‍ വന്നിരുന്ന 5 വോള്‍ട്ട് 2 ആമ്പിയര്‍ സ്റ്റാന്റ് ബൈ ട്രാന്‍സ്ഫോര്‍മര്‍‍ റീവൈന്റ് ചെയ്തുമാണ് ഉപയോഗിച്ചത്.
താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇത് നല്‍കിയതെന്ന് പറയാം. 50 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകുന്ന ,12 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന രീതില്‍ ഘടിപ്പിച്ച 12 എല്‍.ഇ.ഡി കള്‍, ആകെ 200 മി.ആ. കരണ്ട് എടുക്കുന്നു. 200 മില്ലി ആമ്പിയര്‍ ലോഡ് കരണ്ടില്‍ എസി.ലൈനില്‍ 25 മില്ലി ആമ്പിയര്‍ കരണ്ട് മാത്രമേ ഇത് എടുത്തുള്ളൂ. ഏകദേശം 5 വാട്ട് മാത്രം, 50 ശതമാനം ക്ഷമത. കൂടുതല്‍ മെച്ചപ്പെട്ട ഡിസൈനില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

ഡി.സി.പള്‍സ് സപ്ലേ:
ഏകദേശം 200 ഹെര്‍ഡ്സ് ഫ്രീക്സ്വസിയില്‍ 50 ശതമാനം ഡ്യൂട്ടി സൈക്കിള്‍ ഉള്ള ഒരു 555 ടൈമര്‍ സര്‍ക്യൂട്ട് പരീക്ഷിച്ചു നോക്കിയിരുന്നു. ഡ്രൈവ് ചെയ്യുന്ന ട്രാന്‍സിസ്റ്റര്‍, ശുദ്ധമായ ഡിസി കരണ്ടില്‍ 200 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകുന്ന ഡിസൈന്‍ ഉപയോഗിച്ച്,‍ 200 ഹേര്‍ഡ്സില്‍ 120 മില്ലി ആമ്പിയര്‍ കരണ്ട് എടുക്കുന്നതായാണ് കണ്ടത്. മാത്രവുമല്ല പള്‍സേറ്റിങ് കരണ്ട് ആയതിനാല്‍ എല്‍.ഇ.ഡി യുടെ റേറ്റ്ഡ് കരണ്ടിന്റെ രണ്ടോ മൂന്നോ ഇരട്ടി കരണ്ട് കൊടുക്കാനും തന്മൂ‍ലം കുറഞ്ഞ കരണ്ട് ഉപയോഗത്തില്‍ കൂടുതല്‍ പ്രകാശം ലഭിക്കുകയും ചെയ്യും.
എന്റെ നിരീക്ഷണങ്ങള്‍:
ആയുസ്സുള്ള എല്‍.ഇ.ഡില്‍ വിളക്കുകള്‍ നിര്‍മ്മിക്കണമെങ്കില്‍ നല്ല പവര്‍ സപ്ലേ കൂടിയേ തീരു.
ഒരു വീട്ടില്‍ 10 എല്‍.ഇ.ഡി വിളക്കുകള്‍ ഉപയോഗിക്കണമെങ്കില്‍ 10 പവര്‍ സപ്ലേ ഉപയോഗിക്കണമെന്നര്‍ത്ഥം. ഇത് മൊത്തം ചിലവ് വര്‍ദ്ധിപ്പിക്കാനും, കരണ്ട് ഉപയോഗം കൂട്ടുവാനും ഇടയാക്കുന്നു. ഡി.സിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം എന്ന നിലയിലും, വീട്ടു സപ്ലേ എ.സി 230 വോള്‍ട്ട് ആയതുകോണ്ടും മൊത്തം വീട്ടിലേക്ക് ക്ഷമതയുള്ള, ആവശ്യത്തിനു ശേഷിയുള്ള ഒറ്റ പവര്‍ സപ്ലേ ഉപയോഗിക്കുകയും അതില്‍ നിന്നും വീടുമുഴുവന്‍ എത്തത്തക്കവണ്ണം പ്രത്യേകം വയറിങ് നടത്തി എല്‍.ഇ.ഡി , അതും പള്‍സേറ്റിങ് സര്‍ക്യൂട്ട് അടങ്ങിയ എല്‍.ഇ.ഡി , വിളക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുക. തുടക്കത്തില്‍ ചിലവ് വരാമെങ്കിലും ദീര്‍ഘകാല ഉപയോഗത്തിന് ഈ രീതിയാവും അഭികാമ്യം.


കടപ്പാട്:
റിയാക്റ്റന്‍സ് സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കിയ മണിസാറിന്.

Wednesday, December 30, 2009

എസ്.എം.പി.എസ് പുനരുപയോഗം - 2

കമ്പ്യൂട്ടര്‍ എസ്.എം.പി.എസ് പുനരുപയോഗം ചെയ്യുന്നതിനെപ്പറ്റിയാണല്ലോ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നത്. സര്‍ക്യൂട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിച്ചു കഴിഞ്ഞു. ഇനി പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മറിന്റെ വൈന്‍ഡിങ് എപ്രകാരമാണെന്ന് നോക്കാം. അതിന്‍ പ്രകാരം ഒരു വോള്‍ട്ടിന് എത്ര ചുറ്റ് എന്ന ഏകദേശ ധാരണ എത്താനും നമുക്ക് ആവശ്യമുള്ള വോള്‍ട്ടിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ മാറ്റിയെടുക്കാനും സാധിക്കും.

എല്ലാ ട്രാന്‍സ്ഫോര്‍മറിലെപ്പോലെ പ്രൈമറിയും സെക്കന്ററിയും വൈന്‍ഡിങുകളാണ് ഇതിലും ഉള്ളത്. ഹൈ ഫ്രീക്വസി തരംഗങ്ങളീല്‍ ഓസിലെറ്റ് ചെയ്യണ്ടതിനാല്‍ കോര്‍ ഫെറൈറ്റ് ആയിരിക്കും. വളരെ മൃദുവായ ഈ കോര്‍ എളുപ്പം പൊട്ടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂ‍ക്ഷ്മതയോടെ വേണം പൊളിക്കാന്‍. സെന്റര്‍ ടാപ്പ് ചെയ്ത സെക്കന്ററിയുടെ ഓരോ സെറ്റ് വൈന്‍ഡിങുകളും 5.00 വോള്‍ട്ടില്‍ ടാപ്പ് ചെയ്തിരിക്കുന്നു. )കൂടുതല്‍ കരണ്ട് ലഭിക്കാനായി മൂന്നു കമ്പികള്‍ ഒന്നിച്ച് 3 ചുറ്റാണ് 5 വോള്‍ട്ട് സെക്ഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന ആവൃത്തി തരംഗങ്ങള്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ കനം കുറഞ്ഞ കമ്പികള്‍ ഒന്നില്‍ കൂടുതല്‍ എണ്ണം ഉപയോഗിച്ചാണ് കൂടുതല്‍ കരണ്ട് കൈകാര്യം ചെയ്യുന്നത് (സ്കിന്‍ ഇഫക്റ്റ് റഫര്‍ ചെയ്യുക). അഞ്ചുവോള്‍ട്ടിനു തുടച്ചയായി ഒറ്റക്കമ്പികളുടെ നാലു ചുറ്റുകളാണ് ബാക്കി ഏഴ് വോള്‍ട്ടിന് ഉപയോഗിക്കുന്നത്. ഈ നാലു ചുറ്റുകള്‍ ബൈഫൈലാര്‍ വൈന്‍ഡിങ് എന്നറിയപ്പെടുന്ന രീതിയില്‍ രണ്ട് കമ്പികള്‍ ഒന്നിച്ച് ചേര്‍ത്ത് വൈന്‍ഡ് ചെയ്യുകയും അവയുടെ അറ്റങ്ങള്‍ ക്രമാനുസരണം 5 വോള്‍ട്ട് ചുറ്റുകളുടെ അഗ്രത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നു.



ഇടതു വശത്ത് കാണുന്നത് പ്രൈമറി ചുറ്റുകളുടെ തുടക്കമാണ്. വലതു വശത്തു കാണുന്നത് 5.00 വോള്‍ട്ട് സെക്ഷനിലെ ട്രൈഫൈലാര്‍ വൈന്‍ഡിങാണ്.




ട്രാന്‍സ്ഫോര്‍മറിന്റെ ഒരു ക്രോസ്സ് സെക്ഷന്‍ ഇതാ. ചുറ്റുകള്‍ എപ്രകാരമാണെന്നതിന് ഒരു സൂചന എന്ന നിലയില്‍.


ഇത് വൈന്‍ഡിങ് തീര്‍ന്ന ഒരു ട്രാന്‍സ്ഫോര്‍മറാണ്. 20 വോള്‍ട്ടിനുള്ളിലാണെങ്കില്‍ ചുറ്റൊന്നിന് 12/7 വോള്‍ട്ട് എന്ന കണക്ക് പ്രകാരം ഒറ്റ സെറ്റ് വൈന്‍ഡിങ് മതിയാവുന്നതാണ്. 20 വോള്‍ട്ടില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 12 വോള്‍ട്ട് ടാപ്പ് ഇടാന്‍ മറക്കരുത്. ഇവിടെ 20 വോള്‍ട്ടിനായി 11 ചുറ്റാണ് ഇട്ടിരിക്കുന്നത്. 28 ഗേജ് കമ്പികള്‍ മൂന്നെണ്ണം. വോള്‍ട്ടേജിലെ ചെറു വ്യത്യാസങ്ങള്‍ സര്‍ക്യൂട്ട് വ്യത്യാസപ്പെടുത്തി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഫാന്‍ ഉപയോഗിക്കുന്ന പക്ഷം 12 വോള്‍ട്ട് റെഗുലേറ്റര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. 12/13.2 വോള്‍ട്ട് ഉയര്‍ന്ന് ആമ്പിയര്‍ കരണ്ടാണ് ആവശ്യമെങ്കില്‍ എല്ല വൈന്‍ഡിങുകളും അഴിച്ച് 23 ഗേജ് കമ്പി രണ്ടെണ്ണം ഒന്നിച്ച് 7 + 7 ചുറ്റ് എന്ന നിലയില്‍ വൈന്‍ഡ് ചെയ്താല്‍ മതിയാവുന്നതാണ്.



പണി പൂര്‍ത്തിയായ ഒരു 20 വോള്‍ട്ട് യൂണിറ്റ്. വോള്‍ട്ടേജ് ചെറുതായി അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനു ശേഷം പവര്‍ സപ്ലേയുടെ ബോക്സില്‍ തന്നെ ഫിറ്റ് ചെയ്യാം.

Sunday, December 27, 2009

കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം

കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം (Re use of Pc Power Supply) ഒന്നാം ഭാഗം.
(മുന്നറിയിപ്പ്: ശ്രദ്ധിച്ചു കൈകാര്യം ചെയ്യാത്ത പക്ഷം ഷോക്ക് കിട്ടാം)
കമ്പ്യൂട്ടര്‍ എന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ വളര്‍ച്ച ത്വരിത ഗതിയിലാണ്. പുതുതലമുറ വരുന്നതിനനുസരിച്ച് പഴഞ്ചനായവയും ശേഷികുറഞ്ഞവയുമായ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് എസ്.എം.പി.എസ് എന്നറിയപ്പെടുന്ന പവര്‍ സപ്ലേ. പുതിയ സാങ്കേതിക വിദ്യയിലെ എ.ടി.എക്സ് പവര്‍ സപ്ലേ വന്നതോടെ പഴയ എ.ടി സപ്ലേകള്‍ പുറന്തള്ളപ്പെട്ടു. എന്റെ മുറിയുടെ മൂലക്ക് തന്നെ കിടക്കുന്ന ഒരു പഴയ എ.ടി പവര്‍ സപ്ലേ റീ യൂസ് ചെയ്ത് ഒരു പ്രോജക്റ്റോടെ ഈ സീരീസിലെ ചില പരീക്ഷണങ്ങള്‍ ആ‍രംഭിക്കുന്നു.

പഴയൊരു പി.3 ഡെല്‍ നോട്ട് പാഡ് ഉണ്ടായിരുന്നത് ഏകദേശം ഡസ്ക്ടൊപ്പിന്റെ ഉപയോഗമായിരുന്നു നടത്തിയിരുന്നത്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതിന്റെ പവര്‍ സപ്ലെ കേടായതിനു പകരം പഴയ പിസി എ.ടി പവര്‍ സപ്ലേ അല്പം വ്യത്യാസങ്ങള്‍ വരുത്തി 20 വോള്‍ട്ട് ചാര്‍ജറായി മാറ്റി.


ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഇത്തരത്തിലുള്ള ധാരാളം കണ്‍വേര്‍ഷനുകള്‍ ലഭിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ ചെയ്തു വരുമ്പൊള്‍ അത്ര ലളിതമായി കാണാത്തതിനാല്‍ അടിസ്ഥാനപരമായ മാറ്റങ്ങളെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മാത്രവുമല്ല വിവിധ സര്‍ക്യൂട്ടുകള്‍ ഉപയോഗത്തിലുമുണ്ട്. ഉയര്‍ന്ന ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓസിലേറ്ററാണ് ഏതൊരു പവര്‍ സപ്ലേയുടേയും അടിസ്ഥാന ഘടകം. വൈദ്യുത ലൈനില്‍ നിന്നും ലഭിക്കുന്ന എ.സി കരണ്ടിനെ ഡി.സി ആക്കി അതുപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഒരു പള്‍സ് വിഡ്ത്ത് മോഡുലേറ്ററും അത് അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ഡി.സി റ്റു ഡി.സി കണ്‍ വേര്‍ട്ടറുമാണ് എസ്.എം.പി.എസ്. കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം +12, - 12, +5 , ‌-5 എന്നീ സപ്ലേകളാണ് പ്രധാനമായും പുറത്തുവരുന്നത്. വളരെ കൃത്യതയാര്‍ന്നതും ശുദ്ധവുമായ പവറാണ് കമ്പ്യൂട്ടറിന് ആവശ്യമായി വരുന്നതെന്നതിനാല്‍ വോള്‍ട്ടേജ് റഗുലേഷന്‍, ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഓവര്‍ ലോഡ് പ്രൊട്ടക്ഷന്‍ എന്നിവ ഈ യൂണിറ്റില്‍ ഉണ്ടായിരിക്കും. മേല്‍ കാണിച്ച നാലു സപ്ലേകളും പ്രത്യേകമായി സാമ്പിള്‍ ചെയ്ത് അവയുടെ ആകെ ഫലം ഉപയോഗിച്ചാണ് ഈ നിയന്ത്രണങ്ങള്‍ സാദ്ധ്യമാക്കുന്നത്. എതെങ്കിലും ഒരു വോള്‍ട്ടേജ് മാറ്റാന്‍ ശ്രമിച്ചാല്‍ മൊത്തം പവര്‍ സപ്ലേ യൂണിറ്റ് തന്നെ പ്രവര്‍ത്തിക്കാതെയാവും. +12 വോള്‍ട്ട് എന്ന ഒറ്റ വാല്യൂവിനനുസരിച്ച് മോഡിഫിക്കേഷന്‍സ് വരുത്തിയ ശേഷം കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പോവുകയാവും ഉചിതം. ഓസിലോസ്കോപ്പോ അതുപോലെയുള്ള വേവ് ഫോം കാണാനുള്ള സൌകര്യം ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ചെയ്യാമിത്. പ്രായോഗിക വീട്ട് സാഹചര്യങ്ങള്‍ ഓസിലോസ്കോപ്പുപോലെയുള്ള ഉപകരണങ്ങള്‍ അപ്രാപ്യമായതിനാല്‍ സപ്ലേ ഫാന്‍ കറങ്ങുന്ന അവസ്ഥ സ്ഥിരമായി നില നിര്‍ത്തി ഘട്ടം ഘട്ടമായി മറ്റ് പരിഷ്കാരങ്ങളിലേക്ക് കടക്കുകയാവും ബുദ്ധി.( 494 ഓസിലേറ്റ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ ചെറിയൊരു ഡ്രൈവര്‍ ട്രാസ്ന്‍ഫോര്‍മര്‍ കണക്റ്റ് ചെയ്ത് അതിലെ സെക്കന്ററിയില്‍ വോള്‍ട്ടേജിന്റെ സാന്നിദ്ധ്യം അളന്നാണ് ഞാന്‍ പരീക്ഷിക്കാറ്.)
ഇടതു വശത്തെ ഡയഗ്രം നോക്കുക. എപ്രകാരമാണ് വോള്‍ട്ടേജും ഓവര്‍ ലോഡും നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ഒരു സൂചനമാത്രമാണ് ( സര്‍ക്യൂട്ട് പൂര്‍ണ്ണമല്ല) . ഇവിടെ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.
1. TL 494 ഐസിയുടെ ഒന്നാമത്തെ പിന്‍. ഔട്ട്പുട്ട് വോള്‍ട്ടേജുകള്‍ ഫീഡ് ബാക്ക് കൊടുക്കുന്ന പിന്നാണ് ഇത്. നിലവില്‍ വിവിധ വോള്‍ട്ടേജുകള്‍ കൊടുത്തിട്ടുള്ളതിനു പകരം +12 വോള്‍ട്ട് ഫീഡ് ബാക്കു മാത്രമായി വേര്‍തിരിക്കുക എന്നതാണ് ആദ്യ ഘട്ടം. ആ പിന്നിനെ എല്ലാറസിസ്റ്ററുകളും മാറ്റിയ ശേഷം 3.9 കിലോ.ഓംസ് ഗ്രൌണ്ടിലേക്കും 6.8 കിലോ ഓം + 12 ലെക്കും കൊടുത്ത് അത് പ്രവര്‍ത്തിപ്പിച്ചു.
2. ഡിഫറന്‍ഷ്യല്‍ ആമ്പ് ആയ LM 339 ലാണ് ബാക്കി വ്യത്യാസങ്ങള്‍. ഓവര്‍ ലോഡ് പിന്നില്‍ വ്യത്യാസം ഒന്നും വരുത്തേണ്ടതില്ല.
3. ഓവര്‍ വോള്‍ട്ടേജ് പിന്ന് (പിന് 7) ലേക്ക് കൊടുത്ത റസിറ്ററുകള്‍ വ്യത്യാസം വരുത്തി 12 വോള്‍ട്ട് ഒറ്റ സപ്ലേയിലേക്ക് അഡ്ജസ്റ്റ് ചെയ്ത് കൊണ്ടു വരികയാണ് അടുത്ത പടി. നിലവിലെ + 12 ഒഴികെ മറ്റെല്ലാ ലൈനുകളും കട്ട് ചെയ്യുകയും പകരം 2.7 കിലോ ഓംസ് റസിസ്റ്റര്‍ ഗ്രൌണ്ട് ചെയ്യൂകയും ചെയ്ത് ഇത് സാധ്യമായി.

ഇപ്പോള്‍ നമ്മുടെ പവര്‍ സപ്ലേ +12 വോള്‍‍ട്ട് മാത്രം ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇനി ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ കൂടി വരുത്താവുന്നതാണ്.

+12 വോള്‍ട്ടില്‍ നിന്നും പള്‍സ് വിഡ്ത്ത് കണ്ട്രോള്‍ ഐസി (494) യുടെ പിന്‍ 1 ലേക്ക് കൊടുത്തിരിക്കുന്ന റെസിസ്റ്റര്‍ വാല്യൂ കൂട്ടുന്നതിനനുസരിച്ച് പള്‍സ് വിഡ്ത്ത് മോഡുലേഷന്‍ വ്യത്യാസം വരുന്നതും വോള്‍ട്ടേജ് കൂടുന്നതുമാണ്. ബാറ്ററി ചാര്‍ജര്‍ (13.2 വോള്‍ട്ട്) ആയി ഉപയോഗിക്കാന്‍ ഇപ്രകാരം വ്യത്യാസം വരുത്തിയിയാല്‍ മതിയാകും. അതില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ ഡ്രൈവര്‍ ട്രാന്‍സിസ്റ്ററുകള്‍ ലോഡ് കൂടാനിടയുണ്ട്.

കൂടുതല്‍ വോള്‍ട്ടേജ് , അല്ലെങ്കില്‍ കരണ്ട് ആവശ്യമുള്ള പക്ഷം ഔട്ട്പുട്ട് ട്രാന്‍സ്ഫോര്‍മറില്‍ വ്യത്യാസം വരുത്തി സാദ്ധ്യമാക്കാവുന്നതാണ്. ഔട്ട്പുട്ട് ട്രാന്‍സ്ഫോര്‍മര്‍ എപ്രകാരം റീവൈന്‍ഡ് ചെയ്യാമെന്ന് അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം.
കുറിപ്പ്:
മെര്‍ക്കുറി കമ്പനിയുടെ എ.ടി. 200 വാട്ട് എസ്.എം.പി.എസ് ഉപയോഗിച്ചാണ് ഈ പവര്‍ സപ്ലേ ഉണ്ടാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ വൈന്‍ഡിങും കൂടെ വിശദീകരിച്ച ശേഷം ഉണ്ടാക്കിയെടുത്ത പവര്‍ സപ്ലേയുടെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്യാം.

Friday, December 25, 2009

ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച

ഇലക്ട്രോഡുകളുടെ സ്ഥാനം
ഉരുളക്കിഴങ്ങ് ബാറ്ററി എന്ന കഴിഞ്ഞൊരു പോസ്റ്റില്‍ വിശ്വപ്രഭ വിശദമായൊരു കമന്റിടുകയും പരീക്ഷണം ആവര്‍ത്തിക്കാമോ എന്ന് ആരായുകയും ചെയ്തു. അതില്‍ അദ്ദേഹ പറഞ്ഞ കാര്യം ഇതായിരുന്നു. ഉരുളക്കിഴങ്ങില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ അകലം കൂട്ടുകയും വിശിഷ്യാ പോളുകളില്‍ ആയിരുന്നെങ്കില്‍ ഇ.എം.എഫ് അധികമായി ലഭിച്ചേനെ എന്നായിരുന്നു . അതിന്‍ പ്രകാരം ചെയ്ത പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.



ഇലക്ട്രോഡുകള്‍ മദ്ധ്യഭാഗത്തായി ഘടിപ്പിച്ചിരിക്കുന്നു, 826 മില്ലി വോള്‍ട്ട് ലഭിച്ചു.

ഇലട്രോഡുകള്‍ അകലെയുള്ള പോളുകള്‍ക്ക് സമീപം ആക്സിസിന് ലംബമായി ഘടിപ്പിച്ചിരിക്കുന്നു, 827 മി.വോ. ലഭിച്ചു.


ഇലക്ട്രോഡുകള്‍ പോളുകളില്‍ ആക്സിസിനു തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്നു, 821 മി.വോ. ലഭിച്ചു.


ഈ മൂന്നു ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇലക്ട്രോഡുകളുടെ അകലവും ലഭിക്കുന്ന ഇ.എം.എഫും തമ്മില്‍ ബന്ധമില്ലെന്ന് വിലയിരുത്താം.

രണ്ട് പൊട്ടറ്റോ ബാറ്ററികള്‍ ശ്രേണിയായി ഘടിപ്പിച്ച് എല്‍.ഇ.ഡി പ്രകാശിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം. രണ്ടെണ്ണം ഉപയോഗിച്ചിട്ടും ബള്‍ബ് കത്തിയില്ല. എന്നാല്‍ മൂന്നെണ്ണം ഉപയോഗിച്ചപ്പോള്‍ എല്‍.ഇ.ഡി മിനുങ്ങാന്‍ തുടങ്ങി.

എല്‍.ഇ.ഡി കത്തുന്നു എന്ന് വേണമെങ്കില്‍ പറയാം, ജസ്റ്റ് ഗ്ലോയിങ്. 23 മൈക്രോ ആമ്പിയര്‍ കരണ്ട് മാത്രമേ ഒഴുകുന്നുള്ളൂ.

തുടര്‍ന്ന് പഴുത്ത തക്കാളി ഉപയോഗിച്ച മൂന്നു ബാറ്ററികള്‍ പരീക്ഷിച്ചു, എല്‍.ഇ.ഡി വളരെ നന്നായി പ്രകാശിക്കാനാരംഭിച്ചു.

205 മൈക്രോ അമ്പിയര്‍ കരണ്ട് ഒഴുകുന്നുണ്ട്, ഉരുളക്കിഴങ്ങിനേക്കാള്‍ 10 ഇരട്ടി അധികം.

സാന്‍വിച്ച് ബാറ്ററി:

ഇത് ഒരു ഇമ്പ്രവൈസ്ഡ് മോഡലിനുള്ള തയ്യാറെടുപ്പാണ്, ഇലക്ട്രോഡുകള്‍, ഉരുളക്കിഴങ്ങ് എന്നിവ ചിത്രത്തില്‍ കാണുന്ന വിധം കഷണങ്ങളാക്കി.


ഇടതു വശത്തെ ചിത്രം ശ്രദ്ധിക്കുക.അതില്‍ കാണിച്ചിരിക്കുന്നപോലെ സാന്‍വിച്ച് പരുവത്തില്‍ സിങ്കും കോപ്പറും ഉരുളക്കിഴങ്ങും വച്ചു. ഇപ്പോഴത് മൂന്ന് സെല്ലുകളുള്ള ഒരു യൂണിറ്റായി.






ബാറ്ററി തയ്യാര്‍, 1.9 വോള്‍ട്ട് തരുന്നുണ്ട്.


എ.ഇ.ഡി ഘടിപ്പിച്ചു നോക്കി, ഫലം അത്ര സന്തോഷ ദായകമായിരുന്നില്ല, എന്നാലും 55 മൈക്രോ ആമ്പിയര്‍ കരണ്ട് ഒഴുകുന്നുണ്ട്.



ഇത് ഉരുളക്കിഴങ്ങിനു പകരം ബീറ്റ് റൂട്ട് കഷണങ്ങള്‍ ഉപയോഗിച്ച ബാറ്ററിയാണ്, വലിയ വ്യത്യാസം ഒന്നും കണാനായില്ല.
തക്കാളി ഉപയോഗിച്ച പരീക്ഷണമാണ് ഏറ്റവും നല്ല ഫലം നല്‍കിയത്.
ഒരു കൊച്ച് വിഷയമായ ഈ പരീക്ഷണത്തില്‍ താത്പര്യം കാണിച്ച് മണിസാറിനു വിശ്വേട്ടനും നന്ദി പറയുന്നു.

Thursday, December 24, 2009

ഉരുളക്കിഴങ്ങ് ബാറ്ററി

രാഹുല്‍ കടക്കലിന്റെ സോഫ്റ്റ് വെയര്‍ ടിപ്സ് ഇടക്ക് വായിക്കാറുണ്ട്. അക്കൂട്ടത്തിലാണ് കഴിഞ്ഞ ദിവസം ആലില കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാമെന്ന് കണ്ടത്. വായിച്ചു വരുന്ന കൂട്ടത്തില്‍ ഒറ്റ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ജൈവ ബാറ്ററി കൊണ്ട് ഒരു ബള്‍ബു കത്തിച്ചു വച്ചിരിക്കുന്ന ചിത്രവും കൊടുത്തിരിക്കുന്നു. സംഗതി കൊള്ളാമല്ലോ എന്ന് തോന്നി ഇന്ന് ചുമ്മാ ഒരു ശ്രമം നടത്തിയത് പോസ്റ്റുന്നു.



ഇത് ഉരുളക്കിഴങ്ങ്


ഇലക്ടോഡുകള്‍


ബാറ്ററി തയ്യാര്‍, 851 മില്ലി വോള്‍ട്ട് വൈദ്യുതി കിട്ടി.

എല്‍.ഇ.ഡി കണക്റ്റ് ചെയ്ത് കരണ്ട് അളന്ന് നോക്കി, 200 മൈക്രോ ആമ്പിയര്‍ ആണ് എന്റെ മീറ്ററിലെ ഏറ്റവും കുറഞ്ഞ റേഞ്ച്, പക്ഷെ അതില്‍ 0.00 എന്നാണ് കിട്ടിയത്. ബള്‍ബ് കത്തിയില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് കരണ്ട്, ഈ ബാറ്ററിക്ക് നല്‍കാനാവുന്ന പരമാവധി കരണ്ട് 219 മൈക്രോ ആമ്പിയര്‍.

Tuesday, December 22, 2009

താപ സംവേദിനി

കഴിഞ്ഞൊരു പോസ്റ്റില്‍ ഫാം ഓട്ടോമേഷന്‍ എന്നൊരു പ്രൊജക്റ്റിനെപ്പറ്റി സൂചിപ്പിച്ചിരുന്നല്ലോ. പ്രധാനമായും ടെമ്പറേച്ച സെന്‍സര്‍ വച്ച് തുടങ്ങിയ വര്‍ക്ക് അവസാനം ആറോളം കൊച്ചു കൊച്ചു സര്‍ക്യൂട്ടുകളുടെ ഒരു സമാഹാരമായി മാറുകയായിരുന്നു.

ചിത്രം നോക്കുക.ഇടവിട്ട് ഓരോ സര്‍ക്യൂട്ടുകളായി പോസ്റ്റ് ചെയ്യാം.


വിവിധ സെന്‍സറുകള്‍.

ഈ പ്രൊജക്റ്റിന്റെ അടിസ്ഥാനമായി ആരംഭിച്ചത് ടെമ്പറേച്ചര്‍ സെന്‍സര്‍ ആണെന്ന് പറഞ്ഞുവല്ലോ. LM 35 എന്ന ഐസിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചത്. പ്രീകാലിബറേറ്റഡ് എന്നു പറയാവുന്ന് ഈ ഐസി ഒരു ഡിഗ്രീ സെത്ഷ്യസ് താപ വ്യതിയാനത്തിന് 10 മില്ലി വോള്‍ട്ട് ഔട്ട്പുട്ട് വ്യതിയാനം തരുന്നു. മില്ലി വോള്‍ട്ട് അളക്കാവുന്ന ഒരു മള്‍ട്ടീ മീറ്റര്‍ ഉപയോഗിച്ചാല്‍ സെത്ഷ്യസിലുള്ള ഊഷ്മാവ് അളക്കാന്‍ മറ്റ് സര്‍ക്യൂട്ടുകള്‍ ഒന്നും ആവശ്യമില്ല. എന്നിരുന്നാലും CA 3031 എന്ന ഐസി ഉപയോഗിച്ചാണ് കട്ട് ഓഫ് ടെമ്പറേച്ചര്‍ ഫിക്സ് ചെയ്തത്. വിശദമായ സര്‍ക്യൂട്ട് ആവശ്യമില്ലെന്ന ധാരണയില്‍ മള്‍ട്ടീമീറ്റര്‍ ഉപയോഗിച്ചുള്ള ഡെമോ താഴെക്കൊടുക്കുന്നു.


ചിത്രം നോക്കുക. പോസിറ്റീവ്, നെഗറ്റീവ്, ഔട്ട് പുട്ട് ഇങ്ങനെ മൂന്നു പിന്നാണ് ഈ ഐസിക്ക് ഉള്ളത്. സര്‍ക്യൂട്ടില്‍ ഉപയോഗിച്ചിരിക്കുന്ന R1 , 180000 ഓംസ് ആണ്. ഒരു 9 വോള്‍ട്ട് ബാറ്ററിയില്‍ നിന്നും ഐസി ചാര്‍ജ് ചെയ്തശേഷം മള്‍ട്ടീമീറ്റര്‍ ഉപയോഗിച്ച് ഔട്ട്പുട്ട് കരണ്ട് അളക്കുക. ചുവന്ന വയര്‍ ഔട്ടൌട്ട് പിന്നിലും, കറുപ്പ് നെഗറ്റീവ് പിന്നിലും. മള്‍ട്ടീമീറ്റര്‍ 2000 മില്ലി വോള്‍ട്ട് ഓപ്ഷനില്‍ സെറ്റ് ചെയ്ത് പരിസോധിക്കൂ, താപ നില കാണാം.


മുറിയുടെ തറയില്‍ വച്ച് എടുത്ത ഒരു ചിത്രമാണ് കാണുന്നത്. റീഡിങ് 318, അതായത് ഒരു ഡിഗിക്ക് 10 മില്ലി വച്ച് കണക്കാക്കിയാല്‍ അന്തരീക്ഷ താപനില 31.8 ഡിഗ്രീ സെല്‍ഷ്യസ്.


ഇത് ഫ്രിഡ്ജിനുള്ളിലെ താപനില അളന്നത്, ഒരു ഐസ് കട്ടക്കകത്ത് ഐ.സി സ്ഥാപിച്ചത്. ഇവിടെ താപനില 1.3 എന്ന് കാണിക്കുന്നു, ഇത് എററാവാനാണ് സാദ്ധ്യത, കാരണം സിങ്കിള്‍ പവര്‍ സപ്ലേ ആണ് ഉപയോഗിച്ചത്.

ഫാരന്‍ ഹീറ്റ് അളവിലുള്ള മീറ്ററാണ് ആവശ്യമെങ്കില്‍ LM34 ഐസി ഉപയോഗിക്കുക.

ബാക്കി സര്‍ക്യൂട്ടുകളുമായി പിന്നീട് വരാം.

Saturday, December 19, 2009

ലൈന്‍ ഫ്രീക്വന്‍സി മീറ്റര്‍

ഇടക്കിടെ നിര്‍മ്മിക്കേണ്ടി വരാറുള്ള ഒന്നാണ് ഇന്‍വേര്‍ട്ടറുകള്‍. അപൂര്‍വ്വമായി ജനറേറ്ററുകളും അഴിച്ചു പണിയേണ്ടി വരും. ഇത്തരം ജോലികള്‍ക്ക് അവശ്യം വേണ്ട ഉപകരണമാണ് ഫ്രീക്വന്‍സി മീറ്റര്‍,കയ്യിലുണ്ടായിരുന്ന ഒരെണ്ണം ചീത്തയായി. 50 -60 Hz പരിധിയില്‍ വരത്തക്കവണ്ണം ഫീക്വസി അഡ്ജസ്റ്റ് ചെയ്യാന്‍ മാര്‍ഗ്ഗമന്വേഷിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഗൂഗിളില്‍ സേര്‍ച്ചിയത്, സേര്‍ച്ചി എത്തിപ്പെട്ടത് ഈ സൈറ്റിലാണ്. അവിടെ നിന്നും ഡൌണ്‍ലോഡിയ ട്യൂണര്‍ 12.exe ഉപയോഗിച്ച് വളരെ ലളിതമായി ഫ്രീക്വസി കാണാനാവും.

230 വോള്‍ട്ടില്‍ നിന്നും ആറുവോള്‍ട്ടിലേക്ക് സ്റ്റെപ്പ് ഡൌണ്‍ ചെയ്യുന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍, സെക്കണ്ടറിയില്‍ ലൈന്‍ കരണ്ട് അഡ്ജസ്റ്റ് ചെയാന്‍ ഒരു സീരീസ് റസിസ്റ്റന്‍സ് ഇവ ഘടിപ്പിച്ചശേഷം കമ്പ്യൂട്ടറിന്റെ ലൈന്‍ ഇന്‍ സോക്കറ്റിലേക്ക് ഇതു കുത്തുക. ഫ്രീക്വന്‍സി കണ്ടു പിടിക്കേണ്ട ഉപകരണത്തില്‍ നിന്നും (ഇന്വേര്‍ട്ടര്‍) ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജുചെയ്താല്‍ പി.സി സ്പീക്കറില്‍ 50 hz മൂളല്‍ കേള്‍ക്കാവുന്നതാണ്. ഈ സമയം ട്യൂണര്‍12 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലൈന്‍ ഫ്രീക്വന്‍സി കൃത്യമായി കാണാം.

ഉപയോഗിച്ച സാധനങ്ങള്‍ ദേ...

പുറമേനിന്നുള്ള പള്‍സുകള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്താലുണ്ടാവാവുന്ന റിസ്ക് പരിഗണിച്ച് മറ്റൊരു ഓപ്ഷനുംകൂടി പരീക്ഷിക്കപ്പെട്ടു. ആറുവോള്‍ട്ട് സ്റ്റെപ്പ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ ഒരു ചെറിയ സൌണ്ട് ബോക്സിലേക്ക് 10 മൈക്രോഫാരഡ് കണ്ടന്‍സര്‍ ശ്രേണിയായ് ബന്ധിപ്പിക്കുക. ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്ന മുറക്ക് സൌണ്ട് ബോക്സ് മൂളാനാരംഭിക്കും. ഇതിനു വളരെ അടുത്തായ് പി.സി മൈക്രോഫോണ്‍ സ്ഥാപിച്ചാല്‍ സുരക്ഷിതമായി ഫ്രീക്വസി കാണാവുന്നതാണ്.


പി.സി മൈക്രോഫോണ്‍ ഉപയോഗിച്ച് ഫ്രീക്വന്‍സി അളന്നപ്പോള്‍


നേരിട്ട് ലൈന്‍ ഇന്‍ പിന്നില്‍ ഘടിപ്പിച്ച് ഫ്രീക്വസി അളന്നപ്പോള്‍. സീരീസ് കപ്പാസിറ്റര്‍, റസിസ്റ്റര്‍ എന്നിവ മൂലമാവണം വേവ് ഫോം സൈന്‍ വേവായല്ല കാണുന്നത്.